Saturday, January 23, 2010

The First Malayalam Post

The first Malayalam segment is here.

രാമുണ്ണി മേനോന്‍ ഒരിക്കലും ഇങ്ങനെ വൈകാറില്ല. തമ്പുരാന്‍ പള്ളിക്കുറുപ്പുണര്‍ന്നാല്‍, ആദ്യം കാണുന്നത് രാമുണ്ണി മേനോനെയാണ് പതിവ്. അഥവാ എന്തെങ്കിലും കാരണം കൊണ്ട് രാമുണ്ണി മേനോന്‍ ദൂര യാത്രയില്‍ ആണെങ്കില്‍, ദൂതന്മാര്‍ ആരെങ്കിലും മുഖം കാണിച്ച് വിവരങ്ങള്‍ തിരുമനസ്സറിയിക്കുന്ന പതിവുണ്ട്. ചുറ്റും ഗൂദ്ധാലോചനയുടെ അരങ്ങാണ്. കണ്ണ് നന്നായി തുറന്നിരിക്കേണ്ട കാലം. രാമുണ്ണി മേനോനെ കാണാത്തത് തമ്പുരാന് കുറച്ചൊന്നുമല്ല തിരുവുള്ളക്കേടുണ്ടാക്കിയത്. ചാര പ്രമുഖന്‍ എന്ന സ്ഥാനം മാത്രമല്ല, രാമുണ്ണി മേനോന്‍ ഒരു ഉറ്റ ചങ്ങാതി യും ഉപദേശകനും കൂടി ആയിരുന്നു തമ്പുരാന്. ആപത്തുകള്‍ അടുക്കാതെ കാക്കുന്നവനാണ് രാമുണ്ണി. അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്തു ചെയ്യും എന്നു തമ്പുരാന് ഒരു രൂപവും ഇല്ല.

തമ്പുരാന്‍ ചിന്തകളില്‍ നിന്നും ഉണര്‍ന്നപ്പോള്‍ മുന്‍പില്‍ ഓഛാനിച്ച് നില്‍ക്കുന്ന രാമ പണിക്കരെ തൃക്കണ്‍ പാര്‍ത്തു. സമയം പോയത്തും, മന്ത്ര സഭ തുടങ്ങാറായതും തമ്പുരാന്‍ അറിഞ്ഞിരുന്നില്ല.

ന്താ, രാമാ, രാമുണ്ണിയെ ഇന്നു കണ്ടില്ല?
എറാന്‍, രാമുണ്ണി ഇന്നലെ വിടകൊണ്ടില്ലാന്ന് തിരുമനസ്സറിഞ്ഞിരിക്കും
വന്നില്യേ? ഇന്നലെ വൈകുന്നേരം വരേണ്ടതായിരുന്നൂലോ?
കല്പിച്ച്, ഇന്നലെ പുറപ്പെട്ടിട്ടുണ്ടായിരുന്നു. പക്ഷേ രാവിലെ വരെ കുപ്പാട്ടിലെത്തീട്ടില്യ.
അതുവ്വോ? എന്താ പറ്റീത്, രാമാ? പറയൂ.
വെടോണ്ട്, വഴിയില്‍ ആരോ ആക്രമിച്ചൂന്ന്പഴമനസ്സില്‍ തോന്നണു
ആക്രമിച്ചുവോ? ആര്? എപ്പോള്‍? എവിടെ?
എറാന്‍, ചെറുകര പാടത്തിന്റെ കരയില്‍ വഴിയമ്പലത്തില്‍ വച്ചാണ്
എപ്പോഴേ, രാമാ?
കഴിഞ്ഞ രാത്രി. സമയം അടിയന്‌ നിശ്ശല്യ, വെടോണ്ട്.
എന്നിട്ടെന്താ ഉണ്ടായത്?
ആക്രമിച്ചവര്‍ ബന്ധിച്ചുകൊണ്ടുപോയീ, എന്നാണ്‌ പഴമനസ്സില്‍ തോന്നണത്.
ബന്ധിക്കയോ? രാമുണ്ണിയേയോ? നേരമ്പോക്കു പറയാതെ, രാമാ!
കല്പിച്ച്, അടിയന്‍ തിരുമുമ്പില്‍ നേരമ്പോക്ക് ഉണര്‍ത്തിക്കാറില്ല.
ഇനീപ്പോ എന്താ ചെയ്യുക, രാമാ, എനിക്കൊന്നും തോന്നണില്ല.
വെടോണ്ട്, മന്ത്ര സഭ കൂടി ആലോചിക്കാം എന്നാണ്‌ പഴമനസ്സില്‍ തോന്നണത്.

തമ്പുരാന്‍ തലകുനിച്ച് അല്‍പ്പ സമയം ഇരുന്നു. തിരുവുള്ളം കാത്ത് രാമ പണിക്കര്‍ ക്ഷമയോടെ നിന്നു.

വെടോണ്ട്, എല്ലാവരും എത്തീട്ടുണ്ട്.

രാമ പണിക്കരുടെ ശബ്ദം തമ്പുരാനെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി. സപ്രമഞ്ചത്തില്‍ നിന്നും എഴുന്നേറ്റ് സാവധാനം പുറത്തേക്ക് നടന്നു. നിയമേനയുള്ള നാലടി വിട്ട് രാമ പണിക്കരും തന്റെ തമ്പുരാനെ മന്ത്ര ശലയിലേക്ക് അനുഗമിച്ചു.

2 comments: