Wednesday, February 17, 2010

മര്‍മ്മക്കുത്ത്

Original post at BRF

ജ്വലിക്കുന്ന പന്തങ്ങളുടെയും വിളക്കുകളുടെയും പ്രകാശം നിലാവിനെ പറമ്പിന്റെ അതിരിലേക്ക് നീക്കി. കോലായമേല്‍ ഒരു പായയില്‍ ചലനമറ്റ രാമുണ്ണി മേനോന്റെ ശരീരം കിടന്നിരുന്നു. ആരോ തലയ്ക്കല്‍ ഇരുന്ന് തുരുതുരെ വീശുന്നു. പകുതി ഒഴിഞ്ഞ ഒരു കിണ്ടി അടുത്തിരിപ്പുണ്ട്. പായയും ശരീരവും നനഞ്ഞും കാണുന്നു.

"വെള്ളം തളിച്ചിട്ടും അനക്കമില്ലാലോ! അതന്നെ നല്ല ലക്ഷണമല്ല." വീശിക്കൊണ്ടിരുന്ന ശങ്കു മേനോന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

"ശ്വാസം നേരേതന്നെയാണ്. നാഡിയ്ക്ക് ബലം കാണുന്നില്ല. ബോധക്കേടല്ലാണ്ടെ മറ്റൊന്ന്വല്ല." കൃഷ്ണന്‍ എമ്പ്രാന്തിരി പറഞ്ഞു. താന്‍ കൃഷ്ണവാര്യരുടെ അടുത്ത് കുറേ വൈദ്യം പഠിച്ചിട്ടുണ്ടെന്ന് വീമ്പിളക്കുന്നത് എമ്പ്രാന്തിരിക്ക് പതിവാണ്.

"എമ്പ്രാന്തിരിക്ക് ഒന്നും ചെയ്യാന്‍ വെയ്ക്കില്യേ?" രാമന്‍ നായര്‍ ചോദിച്ചു.

"അതിന് മരുന്നുപെട്ടി കയ്യിലില്യാലോ" എമ്പ്രാന്തിരി സങ്കടപ്പെട്ടു

"ധൃതിപ്പെട്ട് പുറപ്പെടുമ്പോള്‍ ആരാ മരുന്നുപെട്ടി എട്ക്കാ?" രാമന്‍ നായരുടെ നസ്യം എമ്പ്രാന്തിരിക്ക് തിരിഞ്ഞില്ല.

"അതേലോ! ബഹളം കേട്ട് ഉറക്കുണര്‍ന്നതേ ഇങ്ങോട്ട് വെയ്ക്കയേ ചെയ്തത്. മരുന്നുപെട്ടി എട്ക്കാനൊന്നും നിന്നില്യാ." എമ്പ്രാന്തിരി വിശദീകരിച്ചു.

"അല്ലെങ്കിലും മേലത്ത് വാര്യത്ത് എവിടന്നാ മരുന്നു പെട്ടി?" എമ്പ്രാന്തിരിയ്ക്ക് വാര്യത്ത് ഒരു കിടപ്പിന്റെ വട്ടമൊക്കെയുണ്ട് എന്ന് നാട്ടിലുള്ള സംസാരമാണ് രാമന്‍ നായര്‍ എടുത്തിട്ടത്

"ഞാന്‍ തിടപ്പള്ളിലേ കിടന്നത്. എനിക്ക് വാര്യത്ത് എന്താ പോകേണ്ട കാര്യം?" എമ്പ്രാന്തിരി ചൊടിച്ചു

"അത് ശരിയാ. വാരസ്യാര്‍ക്ക് രാത്രി കഴകവും ഇല്ലാലോ!" മറ്റാരോ ഇടയില്‍ തിരുകി.

"ആരാ അത് പറഞ്ഞത്?" എമ്പ്രാന്തിരി ചുറ്റും നോക്കി.

"അതേയ്, ഒരാളിവിടെ മരിക്കാറായി കിടക്കുന്നു. ഒന്നു നിര്‍ത്ത്വോ നിങ്ങടെ പരദൂഷണം?" തലയ്ക്കല്‍ ഇരുന്ന ശങ്കു മേനോന്‍ ശബ്ദം ഉയര്‍ത്തി.

ദൂരെ നിന്ന് ഒരു പന്തത്തിന്റെ വെളിച്ചം കണ്ടുതുടങ്ങി. രണ്ടുമൂന്നാള്‍ക്കാര്‍ നടന്നുവരുന്നു. അടുത്തുവന്നപ്പോള്‍ കളരിക്കുറുപ്പും ദേശത്ത് അധികാരിയും ആയ വേലായുധ പണിക്കരും രണ്ട് വാല്യക്കാരുമാണ്.

"മാറി നില്‍ക്ക്വാ.." പണിക്കര്‍ കൂടി നിന്നവരോട് കല്‍പ്പിച്ചു. എല്ലാവരും ബഹുമാനത്തോടെ വഴിയൊഴിഞ്ഞു. പണിക്കര്‍ അടുത്തുചെന്ന് കിടക്കുന്ന ദേഹം ആപാദചൂഡം ഒന്നു നോക്കി.

"എന്താ ണ്ടായത്?" പണിക്കര്‍ ആരോടെന്നില്ലാതെ ചോദിച്ചു.

"രാമുണ്ണി യജമാനന്‍ ഒരു കള്ളനെയോ മറ്റോ കണ്ടുവത്രേ. ആള്‍ ഓടിപ്പോയി, യജമാനന്‍ ബോധം കെട്ടുവീഴുകയും കഴിഞ്ഞു. കള്ളന്‍ എന്തോ മാട്ടിയതാണെന്നു തോന്നുന്നു." ശങ്കു പറഞ്ഞു.

"എവിടെവെച്ചാണ്"?

"ഇവിടെത്തന്നെ കിഴക്കേ പറമ്പില്".

"ആരെങ്കിലും കാണേണ്ടായോ? വീട്ടിലെ പെണ്ണുങ്ങള്‍ എവിടേ?"

"ലക്ഷ്മി അമ്മയാണ് പറഞ്ഞത്. ബഹളം കേട്ട് ആയമ്മ ജനാലയില്‍ കൂടെ നോക്കിയപ്പോള്‍ ആരോ പയറ്റുന്നത് കണ്ടത്രേ."

"ലക്ഷ്മി എവിടേ? ലക്ഷ്മീ.." വേലായുധ പണിക്കര്‍ നീട്ടി വിളിച്ചു.

ലക്ഷ്മി അമ്മ അകത്തുനിന്നും പ്രത്യക്ഷയായി. അവര്‍ ആചാരമനുസരിച്ച് കതകിന് പകുതി മറഞ്ഞുനിന്നു.

"ലക്ഷ്മി, ഇവടെ എന്താ ണ്ടായത്?" കണ്ണുകളാല്‍ ഒന്ന് ഉഴിഞ്ഞ് നോക്കിക്കൊണ്ട് പണിക്കര്‍ ചോദിച്ചു.

"കിഴക്കിനിയില്‍ ഞാന്‍ കിടക്കുന്ന അറയ്ക്കു വെളിയില്‍ ഒരു ബഹളം കേട്ടു. ജനാല തുറന്നു നോക്കിയപ്പോള്‍ അവര്‍ പയറ്റുന്നത് കണ്ടു." ഒരു ക്ഷീണിച്ച സ്വരത്തില്‍ അവര്‍ പറഞ്ഞു. ഉറക്ക ക്ഷീണവും, ഉല്‍ക്കണ്ഠയും അവരെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു. ആ മങ്ങിയ വെളിച്ചത്തിലും കവിളിലെ വിളര്‍ച്ച നന്നായി കാണാം.

"ആരു പയറ്റുന്നു?" പണിക്കര്‍ ചോദിച്ചു. വൃദ്ധന്റെ കണ്ണുകള്‍ മടങ്ങാന്‍ വിസമ്മതിക്കുന്നു.

"എനിക്കറീല്യാത്ത ഒരാളും, പിന്നെ." അനക്കമില്ലാതെ കിടക്കുന്ന രാമുണ്ണി മേനോനെ ചൂണ്ടിക്കാട്ടി.

ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ ഒന്നു മുരടനക്കി.

"രാമുണ്ണി എന്തിനേ ഇവിടേയ്ക്ക് വന്നത്? നെണക്കറിയ്യോ?" പണിക്കര്‍ ചോദിച്ചു. ശബ്ദം സാധാരണപോലെയാക്കാന്‍ മനസ്സിരുത്തിയിരുന്നെങ്കിലും, ചോദ്യത്തിലെ കുസൃതി കേട്ടവര്‍ക്കെല്ലാം മനസ്സിലായി.

"എനിക്കറീല്യാ". ലക്ഷ്മി അമ്മ പറഞ്ഞു. വിളര്‍ത്ത കവിളുകളില്‍ രക്തഛവി പരന്നു. ആള്‍ക്കൂട്ടത്തില്‍ നിന്നും പിന്നെയും മുരടനക്കലുകള്‍ ഉണ്ടായി.

"മറ്റേ ആള്‍ എന്തിനു വന്നു എന്നറിയ്യോ?" പണിക്കര്‍ വിസ്താരം തുടര്‍ന്നു.

"എനിക്കറീല്യാ"

"രാമുണ്ണി വീഴണത് നീ കണ്ടുവോ?"

"കണ്ടു. മറ്റേ ആളേ ആദ്യം വീണത്." പേരു പറയുന്നതിനു പകരം രാമുണ്ണി മേനോനെ ചൂണ്ടിക്കൊണ്ട് അവര്‍ തുടര്‍ന്നു. "അയാളുടെ അടുക്കലേയ്ക്ക് ചെന്നു. എന്താ ണ്ടായെ എന്നറീല്യാ. ബോധം കെട്ടുവീണു." ആള്‍ക്കൂട്ടത്തില്‍ നിന്നും ഉയര്‍ന്ന അടക്കിച്ചിരികള്‍ ലക്ഷ്മി അമ്മയെ ഒന്ന് ഇളിഭ്യയാക്കാതിരുന്നില്ല.

"എന്തിനാ ചൂണ്ടിക്കാട്ടണേ? നിനക്ക് ഇദ്ദേഹത്തിന്റെ പേരറീല്യേ?" ഒരു വഴുപ്പന്‍ ചിരിയോടെ പണിക്കര്‍ ചോദിച്ചു. ലക്ഷമി അമ്മയുടെ കണ്ണുകള്‍ ദേഷ്യം കൊണ്ട് തിളങ്ങി.

"നടമേല്‍ രാമുണ്ണി മേനോന്‍. എനിക്കറിയാം." അല്‍പ്പം കടുപ്പിച്ചാണ് ലക്ഷ്മി അമ്മ അതു പറഞ്ഞത്. പണിക്കര്‍ തന്നെ ഒന്നു ഞെട്ടി. മുരടനക്കലുകളും അടക്കിച്ചിരികളും പിടിച്ചുകെട്ടിയപോലെ നിന്നു.

"കള്ളന്‍ താഴെ വിണു. രാമുണ്ണി മേനോന്‍ നോക്കാനായി അടുത്തു ചെന്നു. പെട്ടെന്ന് കള്ളന്റെ മീതെത്തന്നെ വീണു. എന്താ ണ്ടായേന്ന് എനിക്കറീല്യാ. ഞാന്‍ നാരായണിയെ വിളിച്ചു. നാരായണിയാണ് എല്ലാവരേയും വിളിച്ചുകൂട്ടിയത്". തന്നെ വിണ്ടും വീണ്ടും തലോടുന്ന പണിക്കരുടെ കണ്ണുകളെ കണ്ണുകളാല്‍ തടുത്തുകൊണ്ട് ഇളകാത്ത സ്വരത്തില്‍ ലക്ഷ്മി അമ്മ പറഞ്ഞുനിര്‍ത്തി.

"ശരി. നീ പൊയ്ക്കോ." കണ്ണുകളുടെ പയറ്റില്‍ തോറ്റ പണിക്കര്‍ ലക്ഷ്മി അമ്മയെ പറഞ്ഞയച്ചിട്ട് രോഗിയുടെ നേര്‍ക്ക് തിരിഞ്ഞു.

"പാമ്പുകടിച്ചതാവാന്‍ വഴിയില്ല. ഏതായാലും ഒന്നു നോക്കിക്കളയാം." പണിക്കര്‍ വിളക്ക് അടുപ്പിച്ച് പാദങ്ങള്‍ രണ്ടും പരിശോധിച്ചു. അവിടെ പാടുകള്‍ ഒന്നും കണ്ടില്ല. കണങ്കാല്‍ മുതല്‍ നോക്കി മുട്ടിനടുത്തെത്തിയപ്പോള്‍ പണിക്കരുടെ വിദഗ്ധ നേത്രങ്ങള്‍ അതു കണ്ടു. ചുവന്നു നീലച്ച ചതവിന്റെ പാടും എറിച്ചുനില്‍ക്കുന്ന ഞരമ്പും.

"മര്‍മ്മ കുത്താ, മര്‍മ്മ കുത്ത്!" പണിക്കര്‍ വിളിച്ചുപറഞ്ഞു. ഒരു നിശബ്ദത കൂടിനിന്നവരുടെ മേല്‍ പരന്നു. ശങ്കു മേനോന്‍ എഴുന്നേറ്റ് പണിക്കരുടെ അടുത്തേക്ക് ചെന്നു.

"ശരിയായ സ്ഥാനത്തു തന്നെ. അത് ഒരു വെറും കള്ളനല്ല, നിശ്ശ്യം." ശങ്കു പറഞ്ഞു.

"എന്താ ശങ്കൂ? ജാനു ദ്വയിക്ക് മറുകൊട്ട് തോന്ന്വോ നിണക്ക്?" പണിക്കര്‍ ഒരു ചിരിയോടെ ചോദിച്ചു. ശങ്കു കളരിയില്‍ പണിക്കരുടെ ശിഷ്യനാണ്. പഠിപ്പുതികഞ്ഞ് കുറ്റം തീര്‍ത്ത് മര്‍മ്മവിദ്യ വരെ പഠിച്ചിട്ടുണ്ട്.

തങ്ങളെത്തന്നെ നോക്കി നില്‍ക്കുന്ന മുഖങ്ങളെയൊക്കെ ഒന്നു നോക്കിയിട്ട് ശങ്കു തന്റെ മുഖം ഗുരുനാഥന്റെ ചെവിയോടടുപ്പിച്ച് മന്ത്രിച്ചു. "ജാനുദ്വയിക്ക് ഊരുത്രയി". പണിക്കര്‍ പുഞ്ചിരിച്ചു.

"ചെയ്യാന്‍ വെയ്ക്കോ?" ശിഷ്യനെ സ്നേഹത്തോടെ നോക്കി പണിക്കര്‍ ചോദിച്ചു.

"ഗുരുനാഥന്‍ ഇവടേണ്ട്. ചെയ്യേണ്ടത് വെട്ടത്തു തമ്പുരാന്റെ മന്ത്രിയുടെ മേലാണ്. വിവരക്കേട് പൊറുക്കണം. ഗുരുനാഥന്‍ തന്നെ ചെയ്യുന്നതല്ലേ നല്ലത്?" താണുതൊഴുത് ശങ്കു ഉരിയാടി.

വിവേകമുള്ള ശിഷ്യനെ വാല്‍സല്യത്തോടെ ഒന്നു നോക്കി പണിക്കര്‍ രോഗിയുടെ നേര്‍ക്ക് ഒരടിവെച്ചു. അരക്കെട്ടിന്റെ വശത്ത് കുന്തിച്ചിരുന്നുകൊണ്ട്, ശരീരം ഒന്നു ചരിച്ച് പൃഷ്ഠഭാഗം തന്റെ നേരേ തിരിച്ചു. ഇമവെട്ടാതെ നോക്കിനില്‍ക്കുന്ന കാണികളുടെ ദൃഷ്ടിയില്‍ നിന്നും കൈകള്‍ മറച്ചുകൊണ്ട് വിരലുകളാല്‍ എന്തോ ഞൊടിച്ചു.

രാമുണ്ണി മേനോനില്‍ നിന്നും ഒരു ദീനരോദനം ഉയര്‍ന്നു. ശ്വാസം ആഴത്തിലും തെരുതെരെയും കിതപ്പുപോലെ ആയി. രോഗിയെ തിരികെ മലര്‍ന്നുകിടക്കാന്‍ വിട്ട് വേലായുധ പണിക്കര്‍ എഴുന്നേറ്റ് നിന്നു. രാമുണ്ണി മേനോന്‍ കണ്ണുതുറന്ന് പകപ്പോടെ ചുറ്റും നോക്കി. വലതുകാല്‍ മുട്ട് വലിച്ച് നെഞ്ചിലേക്കടുപ്പിച്ച് മുറുകെപ്പിടിച്ച് വേദനകൊണ്ട് പിടയാന്‍ തുടങ്ങി.

"ചെറിയ ഏമാന്നേ, വേലായുധ പണിക്കരാണ്. അവിടേക്ക് ഒരു മര്‍മ്മ കുത്തു കിട്ടി. ജാനു ദ്വയി!" പണിക്കര്‍ മന്ത്രിയുടെ മുന്നില്‍ താണു വണങ്ങി.

രാമുണ്ണി മേനോന്‍ വിഷമിച്ച് തലയാട്ടി. എന്നിട്ട് കണ്ണടച്ച് വേദന കടിച്ചമര്‍ത്തി. മനസ്സ് അപ്പോഴും പായുകയായിരുന്നു. ആരാവാം അത്? ജാനു ദ്വയി അറിയുക മാത്രമല്ല ആ കിടപ്പില്‍ ഇരുട്ടില്‍ അത് പ്രയോഗിക്കുവാനും കഴിവുള്ളവന്‍!

അവന്‍ എനിക്ക് ഒത്തവനോ, ഏറ്റവനോ? രാമുണ്ണി മേനോന്‍ അദ്ഭുതപ്പെട്ടു.

Sunday, February 7, 2010

മുഷീല്യ!

ന്താ രാമാ! ഈ എഴുതിവെയ്ക്കണതൊക്കെ ആരെങ്കിലും വായിക്കണോ മറ്റോ ഉണ്ടോ? വായിക്കണവര്‍ എന്തെങ്കിലും അഭിപ്രായം കുറിച്ചാല്‍ മുഷീല്യാ!

Tuesday, February 2, 2010

പിഴ

Original Post on BRF

"നെടിയിരിപ്പ് പൂരപ്പുഴയില്‍ ചുങ്കം പിരിക്കണതിന് പൊന്നാനിയില്‍ നിന്ന് ചരക്ക് എടുക്കണ ഇംക്ലീഷുകാര്‍ വിരോധിക്കണതെന്തിനാണ്"? കുഞ്ഞുണ്ണി മേനോന്‍ ചോദിച്ചു.

"നമ്മുടെ കണക്കില്‍ ആണ് ചുങ്കം ചെല്ലുന്നത് എങ്കില്‍, ആവശ്യമില്ല" രാമുണ്ണി മേനോന്‍ ഒന്നു പുഞ്ചിരിച്ചു.

"നമ്മുടെ കണക്കിലല്ലേ വേണ്ടത്?" കുഞ്ഞുണ്ണി മേനോന് പ്രശ്നം മനസ്സിലായില്ല.

"ഇത്രയും കാലം നാം ചരക്ക് പൊന്നാനിയില്‍ എത്തിച്ചത് ചുങ്കം ഇല്യാണ്ടെയാണ്. നെടിയിരിപ്പിലെ വള്ളം ആണ് എന്ന് കണ്ടില്ലെങ്കില്‍ ചുങ്കം കെട്ടാന്‍ പാങ്ങില്യാന്നാവും." രാമുണ്ണി വിശദീകരിക്കാന്‍ ശ്രമിച്ചു.

"ആര്‍ക്ക് പാങ്ങില്യാന്ന്?" കുഞ്ഞുണ്ണി മേനോന്‍ അല്‍പ്പം അക്ഷമനായി. അച്യുത വാര്യരുടെ കഞ്ചാവ് ചേര്‍ത്ത മുറുക്കാന്‍ ഗുണം കാണിച്ചുതുടങ്ങിയിരുന്നു.

"നാട്ടാര്‍ക്ക്. നാം നാട്ടാരെ ഗൗനിക്കണം അമ്മാവാ".

"എന്തു നാട്ടാര്? തമ്പുരാന്‍ തന്നെ നമ്മുടെ കയ്യിലില്ലേ? പിന്നാരെയാണ് ഗൗനിക്ക, രാമുണ്ണി?"

"ചുങ്കം പിരിവ് എല്ലാവരും ദിനസരി കാണുന്ന കാര്യാണ്. നല്ല ഒരു കാരണം പറയാനില്ലാതെ നാട്ടാരെ സമ്മതിപ്പിക്കാന്‍ പാങ്ങില്യ. നാട്ടാര് സമ്മതിക്കാണ്ടെ വള്ളം നീക്കാന്‍ വെയ്ക്കോ?" രാമുണ്ണി മേനോന്‍ തന്‍റെ വാദത്തില്‍ ഉറച്ചു നിന്നു.

"കേള്. രജിമിട്ട് കാര്യക്കാര്‍ ചാത്തര മേനോന്‍റെ സമ്മതം മാത്രേ വേണ്ടൂ. അയാളാണെങ്കില്‍ ഇംക്ളീഷുകാരുടെ വാലാണ്. ഇംക്ളീഷുകാര്‍ക്ക് സമ്മതമെങ്കില്‍ ചാത്തര മേനോനും സമ്മതാവും. ഇംക്ളീഷുകാര്‍ക്ക് വിരോധല്യ, ഉവ്വോ?"

കാരണവര്‍ക്ക് കാര്യം തിരിയുന്നില്ല എന്നു കണ്ടപ്പോള്‍, രാമുണ്ണി മേനോന്‍ വിഷയം അവിടെ വിടാന്‍ നിശ്ചയിച്ചു.

നെടിയിരിപ്പില്‍ ഇപ്പോള്‍ കോയ്മ വിചാരിക്കുന്ന വാരയ്ക്കല്‍ പാറ നമ്പിയുമായി - നെടിയിരിപ്പിലെ മന്ത്രി സ്ഥാനങ്ങള്‍ പാരമ്പര്യമാണ് - ഒരു രഹസ്യ യോഗം കഴിഞ്ഞ് വന്നതേയുള്ളു രാമുണ്ണി മേനോന്‍. നെടിയിരിപ്പിന് സഹിക്കാന്‍ കഴിയാഞ്ഞ ഒന്നായിരുന്നു പൊന്നാനി വഴി വെട്ടം നടത്തിയിരുന്ന വ്യാപാരം. കുരുമുളകും മറ്റ് വ്യഞ്ജനങ്ങളും, പൂരപ്പുഴ വഴി പൊന്നാനിയില്‍ എത്തിച്ച് കപ്പലില്‍ കയറ്റുകയായിരുന്നു പതിവ്. പൊന്നാനിയുടെ തെക്കേ കര നെടിയിരിപ്പില്‍ ചേര്‍ന്നതായിരുന്നു താനും. പൊന്നാനി മുഴുവനും, എന്തിന്, വെട്ടത്തുനാട് മുഴുവന്‍ തന്നെയും, നെടിയിരിപ്പ് അവകാശപ്പെടുന്നത് ഒരു പുതുമയല്ല. കഴിഞ്ഞ യുദ്ധത്തില്‍ കേരള വര്‍മ്മ വിജയം നേടിയതിനു ശേഷം, വടക്കേ കരയിലേക്ക് അങ്ങിനെ ശല്യം ചെയ്യാന്‍ നെടിയിരിപ്പിനായിട്ടില്ല. അതു കൊണ്ടുതന്നെ കച്ചവടം തടസ്സം ഒന്നും കൂടാതെ നടന്നിരുന്നു. കുഞ്ഞുണ്ണി മേനോന്‍റെ സഹായത്തോടെ ഇതു പൊളിക്കാനായിരുന്നു നെടിയിരിപ്പിന്‍റെ ഉന്നം. പൂരപ്പുഴയുടെ മുഖത്ത് ഒരു ചുങ്കപ്പുര കെട്ടി പൊന്നാനി തുറമുഖത്തേക്ക് കടക്കുന്ന വഞ്ചികളോട് ചുങ്കം പിരിക്കാനായിരുന്നു പുറപ്പാട്. കച്ചവടം മുക്കാലും നടത്തിയിരുന്ന ബ്രിട്ടീഷുകാര്‍ക്ക് വിരോധമൊന്നുമില്ലായിരുന്നു. വെട്ടത്തെ വഞ്ചികള്‍ ചുങ്കം കൊടുക്കുന്നതിന് അവര്‍ക്ക് നഷ്ടമെന്ത്? വെട്ടത്തുനാടിനു മാത്രമായിരുന്നു ഇതില്‍ നഷ്ടം. പക്ഷേ അതു തന്നെയായിരുന്നു കുഞ്ഞുണ്ണിമേനോന്‍ ഇടപെടാന്‍ കാരണവും.

"ഇവിടെക്ക് നൂറ്റിന് ഏഴു വാശി തരാം എന്നാണ് നമ്പി പറഞ്ഞത്, അമ്മാവാ". കാരണവര്‍ക്ക് പിടിക്കുന്ന ഒന്നിലേക്ക് രാമുണ്ണിമേനോന്‍ വിഷയം മാറ്റി.

"എന്‍റെ കുട്ടാ. അതു പോരാ എന്ന് നിനക്കു തന്നെ അറിയാവുന്നതല്ലേ? ആ ആയിരത്തെഴുനൂറ് പറ നിലത്തിന്‍റെ കാര്യം നീ പറഞ്ഞില്ലേ? അതല്ലേ നമുക്കു മുഖ്യം?"

യുദ്ധം കഴിഞ്ഞ് കരാറായപ്പോള്‍, നെടിയിരിപ്പിന്‍റെ വകയില്‍ പെട്ടുപോയ കുറെയധികം നിലങ്ങള്‍, കൃത്യമായി പറഞ്ഞാല്‍ ആയിരത്തിഎഴുന്നൂറ് പറയ്ക്ക്, കുഞ്ഞുണ്ണി മേനോന് കൈവിട്ടു പോയിരുന്നു. തീപ്പെട്ട വലിയ തമ്പുരാന്‍, കേരള വര്‍മ്മ, ഒന്നുകില്‍ വെട്ടത്തേക്ക് അടങ്ങി കഴിയാനോ, അല്ലെങ്കില്‍ നെടിയിരിപ്പിലേക്ക് പൊയ്ക്കൊള്ളാനോ, മുറിഞ്ഞ് കല്‍പ്പിച്ചപ്പോഴാണ് ആക്കവും തൂക്കവും നോക്കി, കുഞ്ഞുണ്ണി മേനോന്‍ വെട്ടത്തു തന്നെ നിന്നത്. പക്ഷേ, കൈവിട്ട് പോയതിനെ മേനോന്‍ ഒരിക്കലും മറന്നില്ല. നെടിയിരിപ്പ് ആ നിലം മന്ത്രിയായ ധര്‍മോത്ത് പണിക്കര്‍ക്ക് ചാര്‍ത്തുകയും ചെയ്തു.

ഇത് അല്‍പ്പം പ്രശ്നം ഉണ്ടാക്കാതിരുന്നില്ല. ഗൂഢാലോചനയില്‍ കുഞ്ഞുണ്ണി മേനോന്‍ ചേരാന്‍ തന്നെ കാരണം ആ നിലം വീണ്ടെടുക്കുക എന്നതായിരുന്നു. പക്ഷെ ചാര്‍ത്തിയ ഭൂമി തിരിച്ചെടുക്കാന്‍ നെടിയിരിപ്പു സ്വരൂപത്തിനും കഴിയുമായിരുന്നില്ല. ധര്‍മോത്ത് പണിക്കര്‍ അല്‍പ്പം ഇടം തിരിഞ്ഞ് നില്‍ക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ഒരു സമയത്ത്, ആ ആയിരത്തിഎഴുനൂറ് പറയ്ക്കു പകരം, അതിന്‍റെ മൂന്നിരട്ടി പൊക്കാളിപ്പാടം തരാം എന്ന് തമ്പുരാന്‍ കല്‍പ്പിക്കുകയും ഉണ്ടായി.

ആ കല്‍പ്പന അറിയിച്ചപ്പോള്‍ ഉണ്ടായ കുഞ്ഞുണ്ണിമേനോന്‍റെ പ്രതികരണം ഓര്‍ത്താല്‍ രാമുണ്ണി മേനോന്‍ ഇപ്പോഴും നടുങ്ങും. ദിഗന്തം കിടുങ്ങുന്ന ഒരു ആട്ടായിരുന്നു അത്. കഞ്ചാവ് മണക്കുന്ന മുറുക്കാന്‍ തുപ്പലില്‍ ഒരു സര്‍വ്വാംഗാഭിഷേകവും അന്ന് തരമായി. അതിനു ശേഷം ഒന്നു കരുതിയേ രാമുണ്ണി മേനോന്‍ കാരണവരോട് ഇടപടാറുള്ളൂ. ചാര പ്രമുഖന്‍, തമ്പുരാന്‍റെ ഉറ്റചങ്ങാതി, മുതലായ സ്ഥാനങ്ങളൊന്നും കുഞ്ഞുണ്ണി മേനോന്‍ വകവെച്ചിരുന്നില്ല. രാമുണ്ണിയെ, താന്‍ വളര്‍ത്തി വലുതാക്കിയ ഒരു ആശ്രിതനായേ അയാള്‍ കണ്ടിട്ടുള്ളൂ.

പുറത്ത് പറമ്പില്‍ നിന്നും കേട്ട ബഹളം രണ്ടുപേരെയും ഒന്നിളക്കി. ഒരു പട്ടിയുടെ മോങ്ങലും, പിന്നെ അത് ഓടിപ്പോയതിന്‍റെ ശബ്ദവും ആണ് കേട്ടത്. ഒരു നിമിഷത്തില്‍ രാമുണ്ണി ചാടിയെഴുന്നേറ്റ് ജനാലയ്ക്കലേക്ക് കുതിച്ചു. പാളി മുഴുവനും തുറന്ന് പുറത്തെ ഇരുട്ടിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് നിലയായി.

"എന്താ രാമുണ്ണി? ഒരു പട്ടിയാന്നു തോന്നണല്ലോ". കുഞ്ഞുണ്ണി മേനോന്‍ തിരക്കി.

"പട്ടി തന്നെ. മോങ്ങിക്കൊണ്ട് ഓടിപ്പോയി" കാരണവരുടെ മുമ്പില്‍ സാധാരണ കാണായത്ത ഒരു ഘനം ശബ്ദത്തില്‍ ഉണ്ടായിരുന്നു.

"ഓടിപ്പോയി. അതിനെന്താ?" കാരണാവര്‍ക്ക് ഒന്നും മനസ്സിലായില്ല.

"ഭയപ്പെട്ടാണ് ഓടിയത്." രാമുണ്ണിക്ക് അല്‍പ്പം ചുണച്ചു. ശ്രദ്ധയും ഏകാഗ്രതയും ആണ് ഇപ്പോള്‍ ആവശ്യം.

"വല്ല പാമ്പിനെയോ മറ്റോ കണ്ടുകാണും." കുഞ്ഞുണ്ണിമേനോന് അത് സാരമായി തോന്നിയില്ല. ഗുരുത്വമൊക്കെ മറന്ന് മിണ്ടാതിരി എന്ന് അലറാനാണ് രാമുണ്ണിയ്ക്ക് തോന്നിയത്. പക്ഷേ മിണ്ടാതെ വെളിയിലെ ഇരുട്ടിലേക്ക് കണ്ണും കാതും കൊടുത്ത് നിന്നതേയുള്ളു.

"ഒരു വിളക്ക് എടുത്ത് നോക്ക്വാ." കുഞ്ഞുണ്ണി മേനോന്‍ നിര്‍ദ്ദേശിച്ചു. രാമുണ്ണി അതിനും ഒന്നും മറുപടി പറഞ്ഞില്ല.

"പറഞ്ഞത് കേട്ടില്ലേ, കുട്ടാ. വിളക്ക് എടുത്ത് നോക്കൂ." പ്രായത്തില്‍ ഇളയവര്‍ മറുപടി പറയണം എന്ന് ഒരു അലിഖിത നിയമം അക്കാലത്ത് ഉണ്ടായിരുന്നു. രാമുണ്ണിയുടെ മൗനം കാരണവരെ ചൊടിപ്പിക്കാന്‍ കാരണം മറ്റൊന്നല്ല.

രാമുണ്ണി മേനോന്‍ മുഖം ജനാലയ്ക്കല്‍ നിന്ന് പിന്തിരിച്ച് കാരണവരെ നോക്കി.

"അമ്മാവാ, വിളക്കുകാട്ടി നോക്കിയാല്‍ ദൂരെ കാണില്ലാ. ഞങ്ങള്‍ ചാരന്‍മാര്‍ക്ക് കണ്ണും കാതും സൂക്ഷ്മാണ്. ഒരു വിനാഴിക ഒന്നു മിണ്ടാതിരിക്കാമോ? പുറത്ത് ആരെങ്കിലും ഉണ്ടോ എന്നു നോക്കട്ടെ".

കുഞ്ഞുണ്ണി മേനോന്‍ ഒന്നമ്പരന്നു. വളച്ചുകെട്ടില്ലാതെ കാര്യം കേട്ടപ്പോള്‍ കുറച്ചു നാണവും തോന്നി. സമ്മത ഭാവത്തില്‍ തലയാട്ടി കാരണവര്‍ മിണ്ടാതിരുന്നു. രാമുണ്ണി മേനോന്‍ ജനാലയ്ക്കലേക്ക് തിരിച്ചും പോയി.

ഇതിനിടയില്‍, പുറത്തുനിന്ന് കുറച്ചുകൂടി അനക്കം കേള്‍ക്കുകയുണ്ടായി. രാമുണ്ണി ജനാലയ്ക്കല്‍ തിരിച്ചെത്തുന്നതിനു മുന്‍പുതന്നെ എല്ലാം നിശ്ശബ്ദമായി. വിവരമില്ലാത്ത വയസ്സനെ ശപിച്ചുകൊണ്ട് രാമുണ്ണി മേനോന്‍ ഒരു പത്തു വിനാഴിക അവിടെത്തന്നെ നിന്നു. വിശേഷിച്ച് ഒന്നും ഉണ്ടാകാത്തതുകൊണ്ട് തിരിച്ച് പത്തായപ്പെട്ടിയുടെ അടുക്കലേക്ക് തന്നെ വന്നു.

"എന്തെങ്കിലും കണ്ടോ?" ശ്വാസം പിടിച്ച് ഇരുന്നിരുന്ന കുഞ്ഞുണ്ണി മേനോന്‍ ചോദിച്ചു.

"ഇല്ല. ഒന്നും ഇല്ലാന്ന് തോന്നണു". കൂടുതല്‍ പറഞ്ഞ് സമയം കളയണമെന്ന് രാമുണ്ണിക്ക് ഇല്ലായിരുന്നു.

"എനിക്ക് ഉറക്കം വരുന്നു. രാമുണ്ണി പോയി ഉറങ്ങാന്‍ നോക്കൂ." കുഞുണ്ണി മേനോന്‍ ഒരു കോട്ടുവായ അമര്‍ത്തിക്കൊണ്ട് പറഞ്ഞു. "എന്നേയ്ക്കാണ് വെട്ടത്തേക്ക് പുറപ്പാട്?"

"നാളെത്തന്നെ" രാമുണ്ണി കാരണവരോട് വിടവാങ്ങി.

Monday, February 1, 2010

അശ്രദ്ധ

Original BRF Post

അച്യുത വാര്യര്‍ മുറുക്കാന്‍ ഉണ്ടാക്കാന്‍ ആരംഭിച്ചു. വെറും സാധാരണ വെറ്റിലടക്കയല്ലാ കുഞ്ഞുണ്ണി മേനോന്റെ ചെല്ലത്തില്‍. വെട്ടത്തു കൊട്ടാരത്തിലെ വെറ്റിലമറേത്തിന്‌ ഒട്ടും കുറവല്ല ഇവിടത്തെ വട്ടങ്ങളും. അടുത്തിടെ കാശ്മീര ദേശത്തുനിന്നും വെട്ടത്തേക്ക് അയച്ച കുങ്കുമപ്പൂവില്‍ പാതിയോളം അറക്കലേക്ക് എത്തി എന്നും കേള്‍ക്കുന്നു.

"അച്യുതാ, രാമുണ്ണിയ്ക്കും ഒന്നെടുത്തോളൂ". ചുരുട്ടിയ മുറുക്കാന്‌ കൈ നീട്ടിക്കൊണ്ട് കുഞ്ഞുണ്ണി മേനോന്‍ കല്‍പ്പിച്ചു. തമ്പുരാക്കന്മാരുടെ ശൈലിയില്‍ പേരു വിളിക്കുന്നത് ഇപ്പോഴേ ശീലമായിരിക്കുന്നു, മേനോന്‌.

"ചെറിയ യജമാനന്‌ കഞ്ചാവ് ചേര്‍ക്കണോ ആവോ!". കവളപ്പാറ മൂപ്പിലിനെ, അങ്ങിനെയാണ്‌ സ്ഥാനപ്പേര്, കണ്ടു വന്നതിനു ശേഷം കുഞ്ഞുണ്ണി മേനോന്‌ 'പച്ചമരുന്ന്' ചേര്‍ത്ത മുറുക്കാന്‍ ശീലമായിട്ടുണ്ട്. ജാതിയില്‍ നായരാണ്‌ കവളപ്പാറയിലെ രാജാവ്. അതു തന്നെ കുഞ്ഞുണ്ണി മേനോനെപ്പോലെയുള്ളവര്‍ക്ക് അങ്ങോട്ടുള്ള സ്ഥായിക്ക് പ്രധാന കാരണവും. തന്റെ രാജ്യത്ത് ധാരാളമായി വിളയുന്ന 'മരുന്ന്' സമ്മാനിക്കാന്‍ മൂപ്പിലിന്‌ മടിയും തോന്നേണ്ട കാരണവും ഉണ്ടായിരുന്നില്ല.

"വേണ്ട. കുട്ടികള്‍ക്ക് അത് നന്നല്ല." കുഞ്ഞുണ്ണിമേനോന്‍ പൊട്ടിച്ചിരിച്ചു. ഒരു പുഞ്ചിരികൊണ്ട്, വേണ്ട ബഹുമാനത്തോടെ ആ ഫലിതം സ്വീകരിച്ച്, അച്യുത വാര്യര്‍ മുറുക്കാന്‍ ഉണ്ടാക്കുന്നതില്‍ മുഴുകി.

മുകളിലേക്ക് കയറുന്ന കോണിപ്പടിയില്‍ കാലൊച്ച കേട്ടു. വാതില്‍ ഒന്നനങ്ങി. കാരണവരെ ബഹുമാന പുരസ്സരം രാമുണ്ണി മേനോന്‍ മുഖം കാണിച്ചു.

"ആരാ? രാമുണ്ണിയോ? വര്വാ.. വര്വാ.." ഒരു നിറഞ്ഞ ചിരിയോടെ കുഞ്ഞുണ്ണി മേനോന്‍ ആ ചെറുപ്പക്കാരനെ സ്വാഗതം ചെയ്തു. "ഞാന്‍ അകത്തേടം മന വരെ പോയിരുന്നു. ജാതവേദന്‍ തിരുമേനി കിടപ്പിലാണ്‌. രാമുണ്ണി അറിഞ്ഞില്ലേ?"

"അറിഞ്ഞു. ദീനം എങ്ങ്നെയുണ്ടാവോ?" അകത്തു വരുന്നതിനിടെ രാമുണ്ണി ചോദിച്ചു.

"ഇരിക്ക്യാ.. ഇരിക്ക്യാ.., ഒന്നു മുറുക്കാം". പത്തായപ്പെട്ടിമേല്‍ വിരിച്ചിരുന്ന മെത്തപ്പായ ചൂണ്ടി കുഞ്ഞുണ്ണി മേനോന്‍ ക്ഷണിച്ചു. ബഹുമാനത്തോടെ രാമുണ്ണി മേനോന്‍ അനുസരിച്ചു. അച്യുത വാര്യര്‍ കൊടുത്ത മുറുക്കാന്‍ വാങ്ങിയെങ്കിലും, കയ്യില്‍ തന്നെ വെച്ചു.

"ദീനം വിഷമം തന്നെ." കുഞ്ഞുണ്ണി മേനോന്‍ തുടര്‍ന്നു. "നാളെ കഴിയില്ലാ എന്നാണ്‌ കൃഷ്ണ വാര്യര്‍ പറഞ്ഞത്. വൈദ്യന്‍ കൃഷ്ണവാര്യരെ അറിയില്ലേ? ചെറുപുള്ളി കൃഷ്ണവാര്യര്‍. ആലത്തിയൂര്‍ നമ്പിയുടെ ശിഷ്യന്‍!".

"അറിയാം. 'വിദ്രധി' ചികില്‍സയില്‍ അതി കേമനല്ലേ? ചെറിയ തമ്പുരാനെ ചികില്‍സിക്കാന്‍ അദ്ദേഹത്തെ കൊട്ടാരത്തില്‍ കൂട്ടിക്കൊണ്ട് വന്നത് അമ്മാവനല്ലേ?

"അതു തന്നെ. മൂസാമ്പൂരിക്ക് അന്തര്‍ വിദ്രധി ആണെന്നാണ്‌ വാര്യരുടെ അഭിപ്രായം. അടുത്തു തന്നെ പൊട്ടും. പിന്നെ.." മേനോന്‍ വാക്കു മുഴുമിക്കാതെ മുകളിലേക്ക് ഒരാംഗ്യം കാട്ടി.

രാമുണ്ണി മറുപടി ഒന്നും പറഞ്ഞില്ല. പകരം ഒരു പ്രതിമ പോലെ നിന്നിരുന്ന അച്യുത വാര്യരുടെ നേരെയും അതു കഴിഞ്ഞ് കുഞ്ഞുണ്ണി മേനോന്റെ നേരെയും ഒന്നു നോക്കി.

"അച്യുതന്‍ പൊയ്ക്കോളൂ. വാതിലിനു പുറത്ത് പാറാവ് നില്ക്കയും വേണ്ടാ." കുഞ്ഞുണ്ണി മേനോന്‍ കല്‍പ്പിച്ചു. അച്യുത വാര്യര്‍ തൊഴുതു വിടവാങ്ങി.

രാമുണ്ണിയോടായി, "ഈയിടെയായി അച്യുതന് കുറച്ച് നോട്ടം കൂടുതലാണ്." രാമുണ്ണി മേനോന്‍ തലയാട്ടി. വാര്യരുടെ കാലൊച്ച കോണിച്ചുവട്ടില്‍ എത്തുന്നതു വരെ കാത്തിരുന്നിട്ട്, പതുക്കെ എഴുന്നേറ്റ് പറമ്പിലേക്ക് തുറക്കുന്ന ജനാലയ്ക്കല്‍ പോയി ഒരു അഞ്ചു വിനാഴികയോളം പുറത്തെ ഇരുട്ടിലേക്കുതന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടുതന്നെ നിന്നു.

"എന്താ രാമുണ്ണീ? അവിടെ ആരെങ്കിലും ഉണ്ടോ?" കുഞ്ഞുണ്ണി മേനോന്‍ അല്‍പ്പം ആകാംക്ഷയോടെ ചോദിച്ചു.

"അതാണ് നോക്കിയത്. കാലം വല്ലാത്തതല്ലേ?" പറമ്പില്‍ നിന്ന് കണ്ണെടുക്കാതെ രാമുണ്ണി മേനോന്‍ പ്രതിവചിച്ചു.

"ചാര പ്രമുഖനായതിനു ശേഷം, നിനക്ക് എല്ലാം സംശയം തന്നെ, രാമുണ്ണീ" രാമുണ്ണി മേനോനു മാത്രം കിട്ടാറുള്ള പിതൃനിര്‍വിശേഷമായ പുഞ്ചിരിയോടെ കുഞ്ഞുണ്ണി മേനോന്‍ പറഞ്ഞു.

"സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട." രാമുണ്ണി മേനോന്‍ ജനാലയ്ക്കല്‍ നിന്നു പിന്തിരിഞ്ഞു. "പുറംപണിക്കാരുടെ ഇടയില്‍ ഒരു പുതിയ മുഖം കണ്ടതുപോലെ തോന്നി."

"പുതിയ ആരാ? കാണുമായിരിക്കും. അതെല്ലാം രാമനാണ് നോട്ടം." കുഞ്ഞുണ്ണി മേനോന്‍ വലിയ താല്‍പര്യമില്ലാതെ യാണ് പറഞ്ഞത്.

പുറത്ത് പറമ്പില്‍ തറയില്‍ പദ്മാസനത്തില്‍ ഇരുന്നിരുന്ന രൂപം ഒന്നു നടുങ്ങി.

Monday, January 25, 2010

മന്ത്ര സഭാ യോഗം

Link to Original post on BRF

മന്ത്ര സഭ നിറഞ്ഞിരുന്നു. മന്ത്രിമാര്‍ എല്ലാവരും, അതായത് തലച്ചെന്നവരും ചാര പ്രമുഖനും, അയാളെപ്പറ്റിയാണല്ലോ ഇന്നത്തെ യോഗം തന്നെ, ഒഴിച്ചുള്ളവര്‍ ഹാജരായിരുന്നു. സ്ഥാനത്തിന്റെ ഗരിമയോര്‍ത്ത് സംസാരം പൊതുവേ പിറുപിറുപ്പില്‍ ഒതുങ്ങി.കൂട്ടത്തില്‍ പ്രായം ചെന്ന കോയ്മ ശങ്കരന്‍ നായരുടെ ഓര്‍മ്മയില്‍ പോലും സ്വരൂപത്തില്‍ ഇങ്ങനെ ഒരു കാര്യം ഉണ്ടായിട്ടില്ല. എന്തു ചെയ്യണം എന്ന് ആര്‍ക്കും ഒരു രൂപവും ഇല്ല. 'ആയതു നന്നായി' എന്നു പലര്‍ക്കും വിചാരം ഉണ്ടായിരുന്നെങ്കിലും, അതു മനസ്സില്‍ തന്നെ ഒതുങ്ങിയതേ ഉള്ളു

"എനിക്കു തോന്നുന്നത്, നെടിയിരിപ്പിന്റെ കൈ തന്നെയാണ്‌ എന്നാണ്". പടനായ്ക്കന്‍ കോമക്കുറുപ്പ് അടുത്തിരിക്കുന്ന രായസം ശങ്കു വാര്യരോടു പറഞ്ഞു. കോമക്കുറുപ്പിന്റെ ജീവിതം മുക്കാലും നെടിയിരിപ്പിനോടു പടയ്ക്കൊരുങ്ങിയും പടവെട്ടിയും കഴിഞ്ഞതാണ്‌.ആ സ്വരൂപത്തോട് പടനായ്ക്കന്റെ സ്ഥായി പ്രസിദ്ധവുമാണ്‌.

"നെടിയിരിപ്പിനു രാമുണ്ണിയോട് ക്ഷാത്രം തോന്നാന്‍ കാരണമില്ല. കുറുപ്പവരെ ആണ്‌ കാണാതായത് എങ്കില്‍, ഞാന്‍ തന്നെ നെടിയിരിപ്പിനെ സംശയിച്ചേനേ." രായസത്തിന്റെ നസ്യം നന്നായി ബോധിച്ചതുകൊണ്ട് കുറുപ്പ് അതു ചിരിച്ചു തള്ളി. എന്നിട്ട് പ്രശ്നം വാര്യരുടെ കളത്തിലേക്കുതന്നെ തട്ടി.

"പിന്നെ ആരാന്നാണ്‌ ഇവിടുത്തെ മനസ്സില്‍?"

"ചോദിക്കാനുണ്ടോ? ഇംക്ലീഷ് കമ്പനിക്കാര്‍ തന്നെ." രായസത്തിന് ആ കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല.

"അതെന്താണാവോ അങ്ങനെ തോന്നാന്‍?" കുറുപ്പു ചോദിച്ചു.

"ആവോ! മ്ളേഛന്മാര്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ പ്രത്യേകിച്ച് കാരണം വല്ലതും വേണോ?" ശങ്കു വാര്യര്‍ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു. തുളച്ചു ചോദിച്ചാല്‍ ഉറച്ചു പറയാന്‍ ഒന്നും മൂപ്പരുടെ കയ്യില്‍ ഇല്ലായിരുന്നു. അതു കുറുപ്പിനും അറിയാം.

എന്താണ്‌ മ്ളേഛന്മാര്‍ ചെയ്തത്? രജിമിട്ട് കാര്യക്കാര്‍ ചാത്തര മേനോന്‍ ഇടയ്ക്കു കയറി.

രായസം അവര്‍കള്‍ പറയുന്നത് രാമുണ്ണിയുടെ കാര്യത്തില്‍ ഇംക്ളീഷ് മ്ളേഛന്മാര്‍ക്ക് കയ്യുണ്ടെന്നാണ്‌. ചാത്തര മേനോന്‍ വന്നു ചാടിയതില്‍ കുറുപ്പിന്‍ സന്തോഷമായി. രജിമിട്ട് കാര്യക്കാര്‍ക്ക് ഇംഗ്ളീഷുകാരുമായി നല്ല അടുപ്പമുണ്ട്. കുരുമുളകും മറ്റു കച്ചവട സാധനങ്ങളും പൊന്നാനി തുറയില്‍ അടുപ്പിച്ചു കൊടുക്കുന്നത് കാര്യക്കാരുടെ ചുമതലയില്‍ ആണ്.

"ജാതിയില്‍ മ്ളേഛന്മാരാണെങ്കിലും ഇംക്ലീഷ് കമ്പനിക്കാര്‍ കൊള്ളാവുന്നവരാണ്‌. അവര്‍ ഇങ്ങനെയുള്ള പണിക്കൊന്നും പോവില്യ." ചാത്തര മേനോന്റെ ശബ്ദത്തില്‍ അല്‍പ്പം ഉല്‍സാഹം കൂടിയത് കുറുപ്പും വാര്യരും കുറിക്കാതിരുന്നില്ല.

"രജിമിട്ട് കാര്യക്കാര്‍ക്ക് കാര്യങ്ങള്‍ നല്ലോണം അറിയാവുന്നതല്ലേ!. സ്ഥിരമായി ഇടപാടുള്ളതാണല്ലോ." കൊത്തുവാള്‍ കുമാരന്‍ നായരും കൂട്ടത്തില്‍ ചേര്‍ന്നു

"അതേ! അവര്, കച്ചവടക്കാര്. അവരോട് ഇടപെടാനാണ്‌ തമ്പുരാന്‍ എനിക്കു തീട്ടൂരം തന്നതും, അനുഭവം അളക്കുന്നതും." പടനായ്ക്കന്റെ ഒളിക്കൈ ആദ്യമായല്ലാ ചാത്തര മേനോന്‍ കാണുന്നത്.

"പിന്നെ ബ്രാഡ്‌ലീ സായ്പ് ഇനാം തന്ന ആനക്കൊമ്പ് കെട്ടിയ ചെല്ലപ്പെട്ടിയും. അല്ലേ". കൊത്തുവാള്‍ കുമാരന്‍ നായരുടെ ശബ്ദത്തിലെ ഘനം കൂടി.

"ബ്രാഡ്‌ലീ സായ്പ് തന്നത് ഞാന്‍ അപ്പോഴേ തിരുമുമ്പില്‍ കാണിക്ക വെയ്ക്കയേ ചെയ്തത്. തമ്പുരാന്‍ അത് എനിക്കു തന്നെ കല്പ്പിച്ച് സമ്മാനിക്കുകയും ചെയ്തു. ഇതാ, കോയ്മ സാക്ഷി!"

"അതു നേരാണ്." ശങ്കരന്‍ നായര്‍ സമ്മതിച്ചു. "ഞാനും തിരുമുമ്പില്‍ ഉണ്ടായിരുന്നു. ബ്രാഡ്‌ലീ സായ്പ് തിരുമുല്ക്കാഴ്ച വെച്ചത് തമ്പുരാന്‍ കാര്യക്കാര്‍ക്ക് കല്പ്പിച്ചു കൊടുത്തതു തന്നെയാണ്."

"പൊരുള്‍ പോകുന്നിടത്ത് പുണ്യം. അല്ലേ?" എല്ലാം കേട്ടിരുന്ന മേനോക്കി അപ്പുണ്ണി കൈമള്‍ പറഞ്ഞു.

"മേനോക്കിഎന്താണ്‍ ഉദ്ദേശിച്ചത്?" ചാത്തര മേനോന്‍ അല്പ്പം ഉരത്ത് ചോദിച്ചു.

"ഞാന്‍ ഒന്നും ഉദ്ദേശിച്ചിട്ടല്ലേ! പൊന്നൊടയതേ! ഒരു പഴഞ്ചൊല്ല്‌ പറഞ്ഞൂന്നേ ഉള്ളേ". പ്രായം കൊണ്ട് ഇളയതായ അപ്പുണ്ണി കൈമള്‍ പിന്മാറി.

പിറുപിറുക്കല്‍ പെട്ടെന്നു നിന്നു. കോലായയിലൂടെ രാമ പണിക്കരുടെ രൂപം പതുക്കെ നടന്നു വരുന്നത് കണ്ട്, തമ്പുരാന്റെ എഴുന്നള്ളത്ത് ഉടനെ ഉണ്ടാകും എന്ന്മനസ്സിലാക്കിയ മന്ത്രിമാര്‍ വായില്‍ കിടന്ന മുറുക്കാന്‍ തുപ്പുകയും, മുണ്ട് ശരിയാക്കുകയും ചെയ്യുന്ന ബഹളത്തില്‍ മുഴുകി. എല്ലാവരും തങ്ങള്‍ക്കു നിശ്ചയിച്ചിട്ടുള്ള സ്ഥാനങ്ങളില്‍ എഴുന്നള്ളത്തും പ്രതീക്ഷിച്ച് നിശ്ശബ്ദരായി നിന്നു.

രാമ പണിക്കര്‍ വാതില്‍ പടിയില്‍ തന്റെ വാതക്കാല്‍ ഒന്ന് ഇടഞ്ഞത് വകവയ്ക്കാതെ അകത്തു കയറി. വായില്‍ മുറുക്കാന്‍ ഉണ്ടായിരുന്നില്ലെങ്കിലും ആവശ്യത്തിലധികം ശബ്ദ ഘോഷത്തോടെകോളാമ്പിയില്‍ തുപ്പി, മുഖം തുടച്ച്, തന്റെ സ്ഥാനത്ത് പോയി നിന്നു.

അല്‍പ്പ സമയത്തിനകം, രവി വര്‍മ്മ വലിയ തമ്പുരാനും, ആദിത്യ വര്‍മ്മ ഇളയ തമ്പുരാനും പ്രവേശിച്ചു. മന്ത്രിമാര്‍ ആചാര പ്രകാരം താണു തൊഴുതു. തിരുമേനിമാര്‍ ഇരുന്നതിനു ശേഷം മന്ത്രിമാരും, തങ്ങളുടെ സ്ഥാനങ്ങളില്‍, കസവു നെയ്ത മെത്തപ്പാകളില്‍ ഇരുന്നു.

Saturday, January 23, 2010

The First Malayalam Post

The first Malayalam segment is here.

രാമുണ്ണി മേനോന്‍ ഒരിക്കലും ഇങ്ങനെ വൈകാറില്ല. തമ്പുരാന്‍ പള്ളിക്കുറുപ്പുണര്‍ന്നാല്‍, ആദ്യം കാണുന്നത് രാമുണ്ണി മേനോനെയാണ് പതിവ്. അഥവാ എന്തെങ്കിലും കാരണം കൊണ്ട് രാമുണ്ണി മേനോന്‍ ദൂര യാത്രയില്‍ ആണെങ്കില്‍, ദൂതന്മാര്‍ ആരെങ്കിലും മുഖം കാണിച്ച് വിവരങ്ങള്‍ തിരുമനസ്സറിയിക്കുന്ന പതിവുണ്ട്. ചുറ്റും ഗൂദ്ധാലോചനയുടെ അരങ്ങാണ്. കണ്ണ് നന്നായി തുറന്നിരിക്കേണ്ട കാലം. രാമുണ്ണി മേനോനെ കാണാത്തത് തമ്പുരാന് കുറച്ചൊന്നുമല്ല തിരുവുള്ളക്കേടുണ്ടാക്കിയത്. ചാര പ്രമുഖന്‍ എന്ന സ്ഥാനം മാത്രമല്ല, രാമുണ്ണി മേനോന്‍ ഒരു ഉറ്റ ചങ്ങാതി യും ഉപദേശകനും കൂടി ആയിരുന്നു തമ്പുരാന്. ആപത്തുകള്‍ അടുക്കാതെ കാക്കുന്നവനാണ് രാമുണ്ണി. അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്തു ചെയ്യും എന്നു തമ്പുരാന് ഒരു രൂപവും ഇല്ല.

തമ്പുരാന്‍ ചിന്തകളില്‍ നിന്നും ഉണര്‍ന്നപ്പോള്‍ മുന്‍പില്‍ ഓഛാനിച്ച് നില്‍ക്കുന്ന രാമ പണിക്കരെ തൃക്കണ്‍ പാര്‍ത്തു. സമയം പോയത്തും, മന്ത്ര സഭ തുടങ്ങാറായതും തമ്പുരാന്‍ അറിഞ്ഞിരുന്നില്ല.

ന്താ, രാമാ, രാമുണ്ണിയെ ഇന്നു കണ്ടില്ല?
എറാന്‍, രാമുണ്ണി ഇന്നലെ വിടകൊണ്ടില്ലാന്ന് തിരുമനസ്സറിഞ്ഞിരിക്കും
വന്നില്യേ? ഇന്നലെ വൈകുന്നേരം വരേണ്ടതായിരുന്നൂലോ?
കല്പിച്ച്, ഇന്നലെ പുറപ്പെട്ടിട്ടുണ്ടായിരുന്നു. പക്ഷേ രാവിലെ വരെ കുപ്പാട്ടിലെത്തീട്ടില്യ.
അതുവ്വോ? എന്താ പറ്റീത്, രാമാ? പറയൂ.
വെടോണ്ട്, വഴിയില്‍ ആരോ ആക്രമിച്ചൂന്ന്പഴമനസ്സില്‍ തോന്നണു
ആക്രമിച്ചുവോ? ആര്? എപ്പോള്‍? എവിടെ?
എറാന്‍, ചെറുകര പാടത്തിന്റെ കരയില്‍ വഴിയമ്പലത്തില്‍ വച്ചാണ്
എപ്പോഴേ, രാമാ?
കഴിഞ്ഞ രാത്രി. സമയം അടിയന്‌ നിശ്ശല്യ, വെടോണ്ട്.
എന്നിട്ടെന്താ ഉണ്ടായത്?
ആക്രമിച്ചവര്‍ ബന്ധിച്ചുകൊണ്ടുപോയീ, എന്നാണ്‌ പഴമനസ്സില്‍ തോന്നണത്.
ബന്ധിക്കയോ? രാമുണ്ണിയേയോ? നേരമ്പോക്കു പറയാതെ, രാമാ!
കല്പിച്ച്, അടിയന്‍ തിരുമുമ്പില്‍ നേരമ്പോക്ക് ഉണര്‍ത്തിക്കാറില്ല.
ഇനീപ്പോ എന്താ ചെയ്യുക, രാമാ, എനിക്കൊന്നും തോന്നണില്ല.
വെടോണ്ട്, മന്ത്ര സഭ കൂടി ആലോചിക്കാം എന്നാണ്‌ പഴമനസ്സില്‍ തോന്നണത്.

തമ്പുരാന്‍ തലകുനിച്ച് അല്‍പ്പ സമയം ഇരുന്നു. തിരുവുള്ളം കാത്ത് രാമ പണിക്കര്‍ ക്ഷമയോടെ നിന്നു.

വെടോണ്ട്, എല്ലാവരും എത്തീട്ടുണ്ട്.

രാമ പണിക്കരുടെ ശബ്ദം തമ്പുരാനെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി. സപ്രമഞ്ചത്തില്‍ നിന്നും എഴുന്നേറ്റ് സാവധാനം പുറത്തേക്ക് നടന്നു. നിയമേനയുള്ള നാലടി വിട്ട് രാമ പണിക്കരും തന്റെ തമ്പുരാനെ മന്ത്ര ശലയിലേക്ക് അനുഗമിച്ചു.

Malayalam Versions of the Novel

Right now, I am running the third volume of the Spy Story series at BRF (Spy Story - Generations). Parts of this story is set in ancient Kerala, some 300 years ago. During the course of writing it, I realized that the English language is somewhat inadequate to express the thoughts and actions of the characters. So, I wrote some parts in Malayalam.

Naturally, BRF is read by a wide community, much of who can't read Malayalam. So, rather than upsetting them, and how can I even dream of upsetting people like Ramana and Rahul M?, I thought of posting the alternate versions here.

If you just read this blog, I am afraid nothing would make sense. Please read the BRF pages in conjunction.

My old stories can be seen here:
Spy Story - 2
Spy Story - 1